ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 1 June 2012

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും  
അക്ഷര മുറ്റത്തേക്ക്  3.3ലക്ഷം കുരുന്നുകള്‍

തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ഏകദേശം 3,30,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം തേടുന്നത്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.

ജില്ലാ, ഉപജില്ല, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും തിങ്കളാഴ്ച പുസ്തകം നല്‍കും.

സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരണം നാല് മാസത്തിന് ശേഷമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. യു.ഐ.ഡി പ്രകാരം ഉള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടതിനാലാണിത്. പ്രാഥമിക കണക്ക് അറിയാന്‍ 10 ന് കുട്ടികളുടെ കണക്കെടുക്കും. അത് പഴയ തലയെണ്ണല്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വര്‍ഷം പി.ടി.എ ശാക്തീകരണ വര്‍ഷമായി വിദ്യാഭ്യസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ധാര്‍മിക നിലവാരം വളര്‍ത്തുന്നതിനുമായി സ്‌കൂളുകളില്‍ ധര്‍മ സേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടുന്നതായിരിക്കും ധര്‍മസേനയുടെ യൂണിറ്റ്. ഓരോ പഞ്ചായത്തിലും ഇതിനായി ക്ഷേമകാരികള്‍ എന്നറിയപ്പെടുന്ന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ പരിശീലനം നല്‍കും.
വിദ്യാര്‍ഥികള്‍ക്കിടയിലെ ധൂര്‍ത്തും ആഡംബര ഭ്രമവും ഇല്ലാതാക്കാനും ധര്‍മസേന പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം രക്ഷിതാക്കളെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക.
സ്‌കൂളുകളിലെ വിവരം ശേഖരിക്കാനും പ്രശ്‌ന പരിഹാരത്തിനുമായി വിദ്യാഭ്യസ മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡസ്‌ക് പ്രവര്‍ത്തിക്കും. 'സ്‌നേഹസ്​പര്‍ശം' എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രി എല്ലാ പി.ടി.എ പ്രസിഡന്റുമാര്‍ക്കും അയയ്ക്കുന്ന കത്തിലൂടെയും അവയ്ക്ക് ലഭിക്കുന്ന മറുപടിയിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.
രക്ഷാകര്‍ത്താക്കള്‍ക്കായി 'പഠിപ്പിക്കുക രക്ഷിക്കുക' എന്ന കൈപ്പുസ്തകം പ്രവേശനോത്സവ ദിവസം പുറത്തിറക്കും. പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment