ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

CREATIVITIES

    സംപ്രതി വാര്‍ത്താഹ ശ്രുയന്താം, പ്രവാചകഹ..


                      
സംപ്രതി വാര്‍ത്താഹ ശ്രുയന്താം, പ്രവാചകഹ...

അമ്പലങ്ങളില്‍നിന്ന് സുപ്രഭാതവും പള്ളിയില്‍ നിന്നുള്ള സുബ്ഹി ബാങ്കും
പോലെ സുഭാഷിതവും ഉദയഗീതങ്ങളും നമ്മുക്കന്നൊരു അനുഷ്ഠാനമായിരുന്നു.
കുട്ടിക്കാലത്ത് 6.45ന്‍െറ പ്രാദേശിക വാര്‍ത്തയാകുമ്പോഴാണ്
കണ്ണുതു...റക്കാറ്. പക്ഷേ, എഴുന്നേല്‍ക്കില്ല; കണ്ണ് ഒന്നുകൂടി
മുറുക്കിപ്പൂട്ടി, കാതു തുറന്നുവെച്ച് പുതപ്പിനുള്ളില്‍ പറ്റിക്കൂടും.
വാര്‍ത്ത അറിയാനുള്ള കമ്പം കൊണ്ടൊന്നുമല്ലത്-ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു എന്നൊരു വരി
എവിടെയെങ്കിലും പറയുന്നുണ്ടോ എന്നു ശ്രദ്ധിച്ച് പ്രാര്‍ഥനാ പൂര്‍വം...
വാര്‍ത്തയുടെ ഓരോ വരിയും... ഇല്ല, അടുത്ത വരി...അങ്ങനെ
പ്രധാനവാര്‍ത്തകള്‍ ഒരിക്കല്‍ക്കൂടി എന്നു കേള്‍ക്കുന്നതുവരെ
പ്രതീക്ഷയോടെ കിടക്കും. നിരാശനിറഞ്ഞ ദുര്‍മുഖത്തോടെ
എഴുന്നേല്‍ക്കുമ്പോള്‍ ബലദേവാനന്ദ സാഗര സംസ്കൃത വാര്‍ത്ത വായിച്ചു
തുടങ്ങിയിട്ടുണ്ടാവും. അവധി കിട്ടാത്തതിന്‍െറ ഈര്‍ഷ്യ അവധി
പ്രഖ്യാപിക്കാത്ത കലക്ടറോടോ അവധി വായിക്കാതിരുന്ന പ്രാദേശിക
വാര്‍ത്തക്കാരനോടോ അല്ല -അവധി ഉണ്ടെന്ന് പറയാന്‍ സമയം പോലും കൊടുക്കാതെ
തിരക്കിട്ടു വന്ന് വായന തുടങ്ങിയ ഈ വയസ്സനോടാണ് പലപ്പോഴും
തോന്നിയിരുന്നത്. ഓത്തു പള്ളിയില്‍ പോയിത്തുടങ്ങിയപ്പോള്‍ വീട്ടില്‍
നിന്നിറങ്ങാനുള്ള അലാറവും ഏയം ആകാശവാണി എന്ന ശബ്ദമായിരുന്നു. വഴിനീളെ
വീടുകളിലും കടകളിലുമിരുന്ന് ബലദേവാനന്ദ വിശേഷങ്ങള്‍ പറയുന്നുണ്ടാവും.
അലിയാര്‍ ഉസ്താദിന്‍െറ മേശപ്പുറത്തെ ചെറിയ കറുപ്പു റേഡിയോ ഇദി വാര്‍ത്താ
ഹ എന്നു പറയുന്നതോടെ ഓത്തുപള്ളിയിലും മുഴങ്ങും ബെല്ല്. പത്രമിടാനും പാലു
കൊടുക്കാനും പോകുന്ന ചങ്ങാതിമാരോട് വഴിയില്‍ വര്‍ത്തമാനം പറഞ്ഞുനിന്നും
പാതിരാവില്‍ ആരെങ്കിലുമൊട്ടിച്ചുപോയ പോസ്റ്ററുകള്‍ വള്ളിപുള്ളി വിടാതെ
വായിച്ചും അതു ചര്‍ച്ചചെയ്യുന്ന വയസ്സന്മാരുടെ വായിനോക്കിയും
ഓത്തുപള്ളിയിലെത്തുമ്പോഴേക്കും മിക്ക ദിവസവും ബലദേവാനന്ദ സാഗര പാട്ടിനു
പോയിട്ടുണ്ടാവും.
വൈകുന്നേരം കളിയും കറക്കവും നിര്‍ത്തി കൈയും കാലും കഴുകി വീട്ടില്‍
കയറേണ്ട സമയവും ഈ അപ്പാപ്പന്‍െറ ശബ്ദം കേള്‍ക്കുമ്പോഴാണ്.
സംഗതി ഇതൊക്കെയാണെങ്കിലും ഒരു വരി പോലും തിരിഞ്ഞില്ളെങ്കിലും റേഡിയോ ഉള്ള
ഒരു വീട്ടിലും ബലദേവാനന്ദ സാഗരക്ക് പ്രവേശം നിഷേധിച്ചിരുന്നില്ല.
കൗതുകവാര്‍ത്തയേക്കാള്‍ കൗതുകത്തോടെ നമ്മളാ ശബ്ദത്തിന്
കാതോര്‍ത്തു.യേശുദാസ് കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും പരിചിതമായ ശബ്ദം.
സാമൂഹിക-രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സംസ്കൃതത്തെ
എതിര്‍ക്കുന്നവര്‍ക്കുപോലും അപ്രിയമുണ്ടാവാന്‍ വഴിയില്ല ഈ മനുഷ്യനോട്.
പദ്യങ്ങളും ചോദ്യോത്തരങ്ങളും ഒരിക്കല്‍ പോലും കാണാപ്പാഠം പഠിക്കാതെ
വരുന്നവര്‍ക്കും സംസ്കൃത വാര്‍ത്തയുടെ തുടക്കം മനഃപാഠമായിരുന്നു.
ജീവിതത്തിലിന്നേ വരെ സംസ്കൃതത്തില്‍ ഒരു വരിപോലും കണ്ടിട്ടില്ലാത്ത
ഞങ്ങളുടെ കൂട്ടത്തിലൊരുവന്‍ മഹാരാജാസില്‍ പ്രീഡിഗ്രിക്ക് രണ്ടാം ഭാഷയായി
എടുത്തത് സംസ്കൃതം- നിനക്ക് സംസ്കൃതം വല്ലതും അറിയുമോ എന്ന്
ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു-എനിക്ക് ബലദേവാനന്ദ സാഗര അറിയാം!
പതുക്കെ പതുക്കെ സുഭാഷിതങ്ങളും ഉദയഗീതങ്ങളും നമുക്ക് വേണ്ടാതെയായി,
വാര്‍ത്ത അറിയാന്‍ റേഡിയോ വേണമെന്നില്ലാതെയായി, ബലദേവാനന്ദ സാഗരയെ
കേള്‍ക്കാതെയായി.
ഒരു കൊല്ലം മുമ്പ് പഴയ റേഡിയോ ശീലങ്ങളെക്കുറിച്ച് സംസാരിക്കുന്നതിടെ
സഹപ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ ആണു പറഞ്ഞത്-എടാ അങ്ങോര് ഇപ്പോഴും
വായിക്കുന്നുണ്ടെന്ന്. അദ്ഭുതം തോന്നി. പണ്ടു കേള്‍ക്കുമ്പോള്‍ തന്നെ
വെണ്‍മണി വിഷ്ണുവിനേക്കാള്‍ വയസ്സനാണ്. എന്നിട്ടിപ്പോഴും
വായിക്കുന്നുണ്ട്! ദല്‍ഹിയില്‍ പോകുമ്പോള്‍ ഒന്നു കാണാന്‍ നോക്കണമെന്ന്
അന്നേ കരുതി.
നമ്പര്‍ സംഘടിപ്പിക്കാന്‍ ഗൂഗ്ളില്‍ പരതവെ അറിഞ്ഞു-ഡോ. ബലദേവാനന്ദ സാഗര്‍
ഒരു പടുവൃദ്ധനല്ല! കാലങ്ങള്‍ പഴക്കമുള്ള അറിവിന്‍െറയും കഴിവിന്‍െറയും
സാഗരമാണുതാനും.
സിന്ധി എഴുത്തുകാരിയും ആകാശവാണി സിന്ധി വിഭാഗം പ്രോഗ്രാം മേധാവിയുമായ
ഭാര്യ ശാലിനി സാഗറുമൊന്നിച്ച് കാറിലേക്കുവിളിച്ചു കയറ്റിയ ശബ്ദം പക്ഷേ,
വര്‍ഷങ്ങളായി കേട്ടുപഴകിയ ആ അപ്പാപ്പന്‍േറതു തന്നെ.
താങ്കളുടെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കിഴവന്‍ സംസ്കൃത പണ്ഡിറ്റോ മറ്റോ
ആയിരിക്കുമെന്നാണ് കരുതിയത് എന്ന് ആദ്യമാത്രയില്‍ തന്നെ
പറയാതിരിക്കാനായില്ല. അതുകേട്ട് ചിരിയടക്കാന്‍ പണിപ്പെടുന്നതിനിടെ ഡോ.
സാഗര്‍ മറ്റൊരു സംഭവം പറഞ്ഞു. ഈയിടെ ഒരു സെമിനാറില്‍ വെച്ച് ഇദ്ദേഹത്തെ
ആദ്യമായി കണ്ട മൈഥിലി കവി മനീഷ് ജാ ബഉവാ ഭായ് ഇതേ പോലെ അദ്ഭുതം കൂറി,
അദ്ഭുതം അടക്കാന്‍ വയ്യാതെ മനീഷ് അച്ഛനു ഫോണ്‍ ചെയ്തു- ‘‘അച്ഛാ ഞാന്‍
ബലദേവാനന്ദ സാഗരയെ കണ്ടു, അദ്ദേഹത്തിന്‍െറ തൊട്ടുമുന്നില്‍ നിന്നാണ്
ഞാന്‍ ഫോണ്‍ ചെയ്യുന്നത്.എന്‍െറ ചെറുപ്പം മുതല്‍ കേള്‍ക്കുന്ന
ശബ്ദത്തിന്‍െറ ഉടമയെ ആദ്യമായി കാണുന്നു-വിശ്വസിക്കാന്‍ പറ്റുന്നില്ല.
അച്ഛന്‍: എടാ നീ ഫോണ്‍ ചെയ്തു സമയം കളയാതെ ആ മനുഷ്യന്‍െറ ആശിര്‍വാദം
വാങ്ങ്. നിന്‍െറ മാത്രമല്ല, എന്‍െറ ചെറുപ്പത്തിലേ അദ്ദേഹം വാര്‍ത്ത
വായിക്കുന്നുണ്ട്!
വരുന്ന ജൂണില്‍ അറുപതു തികയുന്ന ഈ മനുഷ്യന്‍ 38 വര്‍ഷമായി
ആകാശവാണിയിലുണ്ട്- എന്നുവെച്ചാല്‍ സംസ്കൃത വാര്‍ത്താ വിഭാഗം തുടങ്ങിയ
ആദ്യ ദിവസം മുതല്‍.
ഗുജറാത്തിലെ വേദ് രഹസ്യ മാസികയുടെ പത്രാധിപരായിരുന്ന അര്‍ജുന്‍
ഭായിയുടെയും ദുഗ്ദേശ്വരി ദേവിയുടെയും മകന്‍ ബലദേവാനന്ദ് കുടുംബ ഗുരു
ശിവോഹം സാഗറിന്‍െറ സത്സംഗുകളില്‍ നിന്ന് പ്രചോദിതനായാണ് സംസ്കൃതം
പഠിക്കാനിറങ്ങിയത്. പേരിനൊപ്പമുള്ള സാഗര്‍ ഗുരുവില്‍നിന്ന് കടമെടുത്തതു
തന്നെ. ഗുരുകുല സമ്പ്രദായത്തില്‍ ബനാറസില്‍നിന്ന് സംസ്കൃത ശാസ്ത്രിയായി.
ദല്‍ഹി ഹിന്ദു കോളജില്‍ നിന്ന് പി.ജിയും ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന്
എം.ഫിലും നേടി. കുറച്ചുകാലം കാണ്‍പൂരിലെ കൈലാശ് വിദ്യാലോകില്‍ നിര്‍ധന
വിദ്യാര്‍ഥികളെ എഴുത്തും വായനയും പഠിപ്പിച്ചു. ദല്‍ഹിയില്‍ പഠിക്കവെയാണ്
ആകാശവാണി സംസ്കൃത വാര്‍ത്താ വിഭാഗത്തിലേക്ക് ആളെ ക്ഷണിക്കുന്നതറിഞ്ഞത്.
പഠിക്കും കാലത്തെങ്ങും ഒരു ജേണലിസ്റ്റ് ആകുമെന്ന്, അതും ഇഷ്ടഭാഷയായ
സംസ്കൃതത്തില്‍ പ്രതീക്ഷിച്ചിട്ടേ ഇല്ളെന്ന് അദ്ദേഹം. വായന
പരിശീലനത്തിന്‍െറ ഭാഗമായി ലഭിച്ച തിയറ്റര്‍ ട്രെയിനിങ് വാര്‍ത്തയില്‍
നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും പല
ദേഹവിയോഗ വാര്‍ത്തകളും ദുരന്തങ്ങളും ജനങ്ങളെ അറിയിക്കുന്നതിനിടെ
കരച്ചിലിന്‍െറ വക്കുവരെ എത്തിയതായും സാഗര ഓര്‍ക്കുന്നു. 94ല്‍
ദൂരദര്‍ശനില്‍ സംസ്കൃത വാര്‍ത്ത തുടങ്ങിയപ്പോള്‍ അതിലും ആദ്യ
വായനക്കാരന്‍. പക്ഷേ, ആകാശവാണി വാര്‍ത്തക്കു ലഭിച്ച ജനപ്രീതിയുടെ ഒരംശം
പോലും ടി.വി വാര്‍ത്തക്കില്ലായിരുന്നു. റേഡിയോയുടെ പ്രതാപകാലം
മങ്ങിയെങ്കിലും സംസ്കൃതം വാര്‍ത്തയുടെ കേള്‍വിക്കാര്‍ക്ക് കുറവില്ല.
പോരെങ്കില്‍ ആകാശവാണി വെബ്സൈറ്റിലെ വാര്‍ത്തകളില്‍നിന്ന് ഏറ്റവും
കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതും ബലദേവാനന്ദയുടെ വായന തന്നെ.
സംസ്കൃത ഭാഷയുടെ രാജ്യത്തെ ‘അപ്രഖ്യാപിത അംബാസഡര്‍’ ആയ സാഗര, സംസ്കൃതം
ലോകത്തെ സകല വിജ്ഞാനങ്ങളിലേക്കും വിജയത്തിലേക്കുമുള്ള ഗോവണിയാണെന്ന്
വിശ്വസിക്കുന്നു. വാര്‍ത്താ മുറിക്കു പുറത്തിറങ്ങിയാലുടന്‍ ഭാഷ
പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മുഴുകുന്നു. നാഷനല്‍ സ്കൂള്‍ ഓഫ്
ഡ്രാമയിലും ജേണലിസം കോളജുകളിലും ക്ളാസെടുക്കുന്നുണ്ട്, സംസ്കൃത
പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പുസ്തകവുമെഴുതിയിട്ടുണ്ട്. ഭാഷയിലേക്ക്
ഒരുപാട് പദങ്ങള്‍ സംഭാവന ചെയ്ത ഇദ്ദേഹം വിവിധ ഭാഷകളില്‍ നിന്നുള്ള
കവിതകളും സംസ്കൃതത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നു.സംസ്കൃതം വരേണ്യ
ഭാഷയാണെന്ന ആരോപണത്തെയും സംസ്കൃതം ഉന്നത ജാതിക്കാര്‍ മാത്രമേ പഠിക്കാവൂ
എന്ന ശാഠ്യത്തെയും ഇദ്ദേഹം എതിര്‍ക്കുന്നു. ഭാരതീയമായ എല്ലാ നന്മകളെയും
എതിര്‍ത്ത ബ്രിട്ടീഷ് ഭരണകൂടം സംസ്കൃതത്തിന്‍െറ പുരോഗതിക്ക്
തുരങ്കംവെക്കാന്‍ ശ്രമിച്ചുവെങ്കില്‍ തങ്ങളുടെ അധീശത്വം നിലനിര്‍ത്തണം
എന്ന് വ്യാമോഹിച്ച ചില കുടുസ്സു ചിന്താഗതിക്കാര്‍ സമൂഹത്തിന്‍െറ
താഴേക്കിടയിലുള്ള ജനങ്ങളെ വിദ്യാസമ്പാദനത്തില്‍നിന്നും മനുഷ്യരായി
ജീവിക്കുന്നതില്‍ നിന്നും തടയുകയായിരുന്നുവെന്നുമാണ് സാഗരയുടെ പക്ഷം.
‘ഭാഷക്ക് ജാതിയും മതവുമില്ല. അറബിയില്‍ ഒരു വരിപോലും വായിക്കാന്‍ അറിയാതെ
അറബിയിലുള്ള വേദം മോശമാണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്, അതുതന്നെ മറ്റു
ഭാഷകളുടെ കാര്യത്തിലും സംഭവിക്കുന്നു. എന്നാല്‍, പരസ്പരം അറിയുന്നതിനും
പങ്കുവെക്കുന്നതിനും മുമ്പെങ്ങുമില്ലാത്ത ആവേശവും ഉത്സാഹവും
പ്രകടമാണിന്ന്. ബനാറസില്‍ നിന്നിറങ്ങുന്ന സംസ്കൃത ത്രൈമാസിക വിശ്വഭാഷയുടെ
പത്രാധിപര്‍ പണ്ഡിറ്റ് ഗുലാം ദസ്തഖീര്‍ മുതല്‍ കേരളത്തിലെ സംസ്കൃത പണ്ഡിത
ഡോ. ഫാത്തിമാ ബീവി വരെ ഈ യജ്ഞത്തില്‍ പങ്കാളികളാണ്. ഖുര്‍ആന്‍
സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ദൗത്യത്തിലാണ് എഴുപത്തഞ്ചുകാരനായ
പണ്ഡിത് ദസ്തഖീര്‍. അറിവ് സമൂഹത്തിലെ ഏറ്റവും പതിതരായ ജനങ്ങള്‍ക്കു വരെ
എത്തുമ്പോള്‍ മാത്രമേ ഏതൊരു ഭാഷയും സംസ്കാരവും പ്രത്യയശാസ്ത്രവും
അതുകൊണ്ട് അര്‍ഥമാക്കുന്ന ആശയത്തെ വിനിമയം ചെയ്യുകയുള്ളൂവെന്ന് ഞാന്‍
വിശ്വസിക്കുന്നു’. കാവാലം നാരായണപ്പണിക്കരുടെ കടുത്ത ആരാധകനായ സാഗര
കേരളത്തെയും ഇഷ്ടപ്പെടുന്നു സംസ്കൃതത്തോളം തന്നെ!
ഇതൊക്കെത്തന്നെയാണ് മലയാളിയുടെ അദൃശ്യ സുഹൃത്തിന്‍െറ വിശേഷങ്ങള്‍,

ഇതി വാര്‍ത്താ ഹ!


              കാണാമറയത്തെ ബാല്യം

അന്നാദ്യമായ് കിനാവിന്റെ
മണിമഞ്ചലിലിരുന്നു ഞാന്‍
അന്നേതോ രാക്കിളി പാടിയ
പാട്ടുമിന്നോര്‍ക്കുന്നു...

കാണാമറയത്തെ ബാല്യ-
മെന്ന രാക്കിളി നൊമ്പരം
ആഘര്‍ഷണ ബലമോ,
ആത്മ നൊമ്പരമോ...
ബാല്യ തരംഗം എന്നില്‍
നിന്നകന്നുപോയ്
അക്ഷരമുറ്റം ഓര്‍മയായ് മാഞ്ഞു
പണ്ടെങ്ങോ നെയ്ത
കുസൃതി തന്‍ പൂങ്കുടയും
അന്നേതോ കരം നീട്ടിയ
മുല്ലതന്‍ വള്ളിയും
ഓര്‍മയായ് എന്നില്‍ നിന്നകന്നുപോയ്

തുമ്പിയെകൊണ്ടു കല്ലെടുപ്പിച്ചും
മഴയില്‍ കുതിര്‍ന്നു നിന്നതും
അന്തിനേരമിരുട്ടും നേരം
കാട്ടുചോലകളില്‍ ചാഞ്ചായി മതിച്ചതും
എന്‍ ഹൃത്തിലെന്നും ഓമനയായ്
പെയ്തിറങ്ങി...

കാണാത്ത നൊമ്പരങ്ങള്‍ കാണുവാന്‍
കാത്തിരുന്ന പൂവിളികള്‍ കോര്‍ത്തിണക്കുവാന്‍
എന്നിലെന്നും ഹൃദയതരംഗം മൂളുവാന്‍
പണ്ടു കാല ബാല്യ കഥയിന്നുമോര്‍ക്കുന്നു ഞാന്‍

നിറഞ്ഞ കണ്ണിലൂടെ മറഞ്ഞ ബാല്യം
എന്നില്‍ കാഴ്ച തീര്‍ത്ത ബാല്യ നൊമ്പരം
കുസൃതി തന്‍ ബാല്യപ്പടക്കം പോല്‍
ഞാന്‍ ഇനിയുമെത്തിപ്പിടിപ്പിക്കുമെന്‍
ആത്മ നൊമ്പരത്തില്‍...





                               കളിപ്പാട്ടങ്ങള്‍
സമയം 8.30 AM.
നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പര്‍ ഫ്ലാറ്റില്‍ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേള്‍ക്കാം -
“ഓ.. പ്രകാശ്, നീ ഇനിയും ഒരുങ്ങിയില്ലെ! നമ്മള്‍ ഇന്നും ലേറ്റാവും,ഷുവര്‍.”
ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ച്, പട്ടുസാരിയുടുത്ത്, വാനിറ്റി ബാഗും തൂക്കി ജയലക്ഷ്മി പുറത്തേക്കു വന്നു.
" ജയാ, ഞാന്‍ എപ്പഴേ റെഡി!"- പ്രകാശ് തന്റെ ടൈ നേരെയാക്കിക്കൊണ്ടു പറഞ്ഞു.
"ശരി പോകാം. അല്ല ഈ സാരി എങ്ങനെയുണ്ട് പ്രകാശ്? "
"തരക്കേടില്ല.... ഓ, ഗോഡ് ! ടിന്റുമോന്‍ എണീറ്റിട്ടുകൂടിയില്ല! അവനെ ' ഡേ കെയറില്‍ ' ഏല്‍പ്പിക്കേണ്ടേ?"
"ഞാന്‍ അക്കാര്യം മറന്നു!" തലയ്ക്കു കൈകൊടുത്ത് അവള്‍ സോഫയിലേക്ക് അമര്‍ന്നിരുന്നു.
"നീയവിടെ ഇരിയ്ക്വാണോ ! വേഗം പല്ലുതേച്ച് കുളിപ്പിക്ക്."
"ഓ- എന്നെകൊണ്ടു വയ്യ! നിങ്ങളു പോയി എടുത്തോണ്ടുവാ. പല്ലു തേപ്പിക്കലും കുളിപ്പിക്കലുമൊക്കെ അവിടുത്തെ ആയമാര്‍ ചെയ്തോളും."
പ്രകാശ് മകനെ എടുത്തുകൊണ്ടുവന്നു. കാറില്‍ കയറിയിട്ടും ടിന്റുമോന്‍ ഉറക്കത്തിലാണ്!
വാഹനം ഓടിക്കൊണ്ടിരിക്കെ ജയലക്ഷ്മി പലതവണ കണ്ണാടി നോക്കി. അപ്പോഴേക്കും അവര്‍ 'പകല്‍വീടി'ന്റെ അങ്കണത്തിലെത്തിയിരുന്നു.
മധ്യവയസ്കയായ ഒരു സ്ത്രീ ടിന്റുമോനെ ഏറ്റു വാങ്ങി.അവരോട് പ്രകാശ് ടിന്റുമോനെ കുളിപ്പിക്കണം എന്നേ പറഞ്ഞൊള്ളു. 'പല്ലു തേപ്പിക്കണം' എന്നു പറയാന്‍ വിട്ടുപോയി!
ജയ അവന് ഒരുമ്മ കൊടുത്തു.എന്നിട്ട് പറഞ്ഞു,
"ടിന്റു, മമ്മി വൈകുന്നേരം വരാം.നല്ല കുട്ടിയായിരിക്കണം."
കാര്‍ പാഞ്ഞുപോയി. ആ കുഞ്ഞിനെ കുളിപ്പിച്ചു നിര്‍ത്തി. വയസ്സ് മൂന്നേ ആയിട്ടുള്ളു; എങ്കിലും അവന് അത്യാവശ്യം 'തിരിച്ചറിവു'ണ്ട്. നിരനിരയായി വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളിലേക്ക് അവന്‍ നോക്കി. എല്ലാം വീട്ടിലുള്ളത്; കളിച്ചു മടുത്തത്. അവനെപ്പോലെതന്നെയുള്ള ഒരു പാവ അക്കൂട്ടത്തിലുണ്ടായിരുന്നു. അവന്‍ അതിനെ മാത്രം ശ്രദ്ധിച്ചു.
ഏതാണ്ട് നാലു വയസ്സുള്ള ഒരാണ്‍കുട്ടി അടുത്തു വന്ന് അവന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.
"വാ, മ്മക്ക് കളിച്ചാം."
അവന്‍ കുതറിമാറി.
ചിത്രം:story2.jpg
ചുമരില്‍, ഒരമ്മ തന്റെ കുട്ടിയെ മടിയിലിരുത്തി ചോറൂട്ടുന്ന ചിത്രം ഉണ്ടായിരുന്നു. അവന്‍ കൊതിയോടെ അതു നോക്കിനിന്നു....
വൈകുന്നേരം അച്ഛനും അമ്മയും അവനെ 'ഏറ്റുവാങ്ങി.'
രാത്രി ജയ എന്തോ എവുതികൊണ്ടിരിക്കയായിരുന്നു. പതിവില്ലാത്ത ഒരു ചോദ്യം അവന്‍ ചോദിച്ചു.
"മമ്മീ, ഇച്ച് ചോറ് വാങ്ങിത്തര്വോ?"
"എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്! നീ തനിച്ചങ്ങു കഴിച്ചാല്‍ മതി."
എഴുത്തു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ടിന്റു അതാ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു ! തൊട്ടുവിളിച്ചു ; അനക്കമില്ല ! കുലുക്കി വിളിച്ചു ; എന്നിട്ടും....
"പ്രകാശ് ,ഓടി വാ. നമ്മുടെ ടിന്റു....."
പ്രകാശ് പാഞ്ഞുവന്നു
"ജയേ, നീ പോയി കാറിന്റെ കീ എടുത്തോണ്ടു വാ."
*       *        *       *      *
ഡോക്ടര്‍ ഐ.സി.യു.വില്‍ നിന്ന് പുറത്തിറങ്ങി. ജയയും പ്രകാശും ഓടിച്ചെന്നു.
"ഡോക്ടര്‍, എന്തുപറ്റി എന്റെ മോന്? - ജയ ചോദിച്ചു.
"പേടിക്കാനൊന്നുമില്ല. ചെറിയൊരു മോഹാലസ്യം.ഇപ്പോള്‍ ബോധം തെളിഞ്ഞാണു കിടക്കുന്നത്..... ഒരു സംശയം - അബോധാവസ്ഥയില്‍ കുട്ടി 'ചോറ് വാരിത്തര്വോ?' എന്നു ചോദിക്കുന്നുണ്ടായിരുന്നു. ഒരിക്കലല്ല. പലതവണ! എന്തായിത്? എനിക്കു മനസ്സിലായില്ല.!"
എന്നാല്‍ ജയലക്ഷ്മിക്കു മനസ്സിലായി
"ഡോക്ടര്‍, ഞങ്ങള്‍ക്ക് കുട്ടിയെ കാണണം."- അവര്‍ ഒരുമിച്ച് ഒരേ സ്വരത്തിലാണു പറഞ്ഞത്!
"വരൂ."
അവര്‍ ഡോക്ടറുടെ പിന്നാലെ കയറിച്ചെന്നു.അവന്‍ എണീറ്റിരിക്കയായിരുന്നു. ജയലക്ഷ്മി ഓടിച്ചെന്ന് അവന്റെ ഇരു കവിളിലും ഉമ്മവെച്ചു ; അതിനിടയില്‍ ഡോക്ടര്‍ കേള്‍ക്കാതെ ചെവിയില്‍ മന്ത്രിച്ചു,
"ഇനി എന്നും ചോറ് വാരിത്തരാം ട്ടോ."
ചിത്രം:geethu.jpg
GEETHU. K STD - IX
G.H.S.S. POOKKOTTUMPADAM